by liji HP News | Mar 27, 2024 | Latest News, സിനിമ
ലോസ് ആഞ്ജലീസ്: ലോകസിനിമ ചരിത്രത്തിൽ ഏക്കാലത്തെയും ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ടൈറ്റാനിക്. 1997ൽ ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ടൈറ്റാനിക്കിലെ ഓരോ രംഗങ്ങളും ഇന്നും ചർച്ചാവിഷയമാണ്. ലിയോനാർഡോ ഡികാപ്രിയോയും കേറ്റ് വിൻസ്ലെറ്റും ജാക്കും റോസുമായി നിറഞ്ഞാടിയ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ഓർമയില്ലാത്തവർ ഉണ്ടാവില്ല.
അനശ്വര പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിൽ റോസിനെ രക്ഷിച്ചത് ഒരു ‘വാതിൽപ്പലക’യുടെ കഷണമാണ്. പലകയിൽ രണ്ടുപേർക്കിടമില്ലാത്തതിനാൽ ജാക്ക് വെള്ളത്തിൽ തണുത്തുറഞ്ഞ് മരിക്കുകയായിരുന്നു. ഇപ്പോഴിതാ ആ പലക കഷ്ണം ലേലത്തിൽ വിറ്റു പോയെന്ന വാർത്തയാണ് പുറത്തു വരുന്നത്. 7,18,750 ഡോളറിന് (5.99 കോടി രൂപ) ആണ് തടിക്കഷണം ലേലത്തിൽ പോയത്.
by liji HP News | Mar 20, 2024 | Latest News, സിനിമ
ബെംഗളൂരു: സ്കൂട്ടര്‍ അപകടത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടി അരുന്ധതി നായരുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലാണ് താരം. അതിനിടെ താരത്തിന്റെ ആശുപത്രി ചികിത്സയ്ക്ക് ധനസഹായം അഭ്യര്‍ഥിച്ച് കുടുംബവും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍ കുടുംബത്തിനെതിരെ ക്രൂരമായ ട്രോളുകളാണ് സോഷ്യമീഡിയയില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് അരുന്ധതിയുടെ സഹോദരി ആരതി പറഞ്ഞു.
‘വെറ്റിലേറ്ററില്‍ എന്റെ സഹോദരി ജീവന് വേണ്ടി പേരാടിക്കൊണ്ടിരിക്കുകയാണ്. അവളുടെ ചികിത്സാ സഹായത്തിന് വേണ്ടി തുടങ്ങിയ ധനസമാഹാര ക്യാമ്പയിന് തട്ടിപ്പാണെന്ന തരത്തിലാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ ഞങ്ങള്‍ക്കെതിരെ നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെടുന്നത്’- ആരതി പറഞ്ഞു.
അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ആശുപത്രി ചെലവും ശസ്ത്രക്രിയയുമായി നല്ലൊരു തുകയാകുമെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹായവും വേണമെന്നും ആരതി പറഞ്ഞു
തമിഴ് സിനിമ-സീരിയല്‍ മേഖലയിലൂടെയാണ് അരുന്ധതി അഭിനയരംഗത്ത് സജീവമാകുന്നത്. എന്നാല്‍ അപകടം സംഭവിച്ചിച്ച് ഇതുവരെ തമിഴ് സിനിമ-സീരിയല്‍ രംഗത്ത് നിന്ന് ഒരാള്‍ പോലും താരത്തിന്റെ ആരോഗ്യനില അന്വേഷിച്ച് വിളിച്ചില്ലെന്ന് നടിയും സുഹൃത്തുമായ രമ്യ ജോസഫ് പറഞ്ഞു. അരുന്ധതി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞ് നിരവധി സന്ദേശങ്ങള്‍ വരുന്നുണ്ട്. എന്നാല്‍ പലരും താരത്തിന്റെ ആരോഗ്യവിവരം അറിയുന്നതിലും മറ്റ് സെലിബ്രിറ്റികളുടെ നമ്പര്‍ തിരക്കാനാണ് വിളിക്കുന്നതെന്നും രമ്യ കുറ്റപ്പെടുത്തി.
by liji HP News | Mar 20, 2024 | Latest News, സിനിമ
സൂര്യ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കങ്കുവ’യുടെ കണ്ണഞ്ചിപ്പിക്കുന്ന ടീസര്‍ പുറത്തിറങ്ങി. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘കങ്കുവ’ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമാണ്. ശിവ സംവിധാനം ചെയ്യുന്ന ചിത്രം പീരിയോഡിക് ത്രീഡി ചിത്രമായാണ് എത്തുന്നത്.
ബോബി ഡിയോളാണ് സിനിമയില്‍ വില്ലനായി എത്തുന്നത്. ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ. അനിമല്‍ സിനിമയിലെ വില്ലന്‍ വേഷത്തിനു ശേഷം ബോബി ഡിയോളിന്റേതായി റിലീസിനെത്തുന്ന ചിത്രം കൂടിയാണിത്.
1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ‘കങ്കുവ’യില്‍ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്. സ്റ്റുഡിയോ ഗ്രീനും ഡഢ ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘കങ്കുവ’യുടെ ബഡ്ജറ്റ് 350 കോടി രൂപയാണ്.38 ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെഇ ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
by Midhun HP News | Mar 19, 2024 | Latest News, സിനിമ
നര്‍ത്തകിയും നടിയുമായ താര കല്യാണിന്റെ ശബ്ദം നഷ്ടപ്പെടാൻ കാരണമായ രോഗാവസ്ഥയെ കുറിച്ച് പങ്കുവെച്ച് മകൾ സൗഭാഗ്യ വെങ്കിടേഷ്. താര കല്യാണിന്റെ യുട്യൂബ് ചാനലിലൂടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘സ്പാസ്മോഡിക് ഡിസ്ഫോണിയ’ എന്ന രോഗാവസ്ഥയാണ് താരത്തെ ബാധിച്ചിരിക്കുന്നത്.
തലച്ചോറില്‍ നിന്ന് വോക്കല്‍ കോഡിലേക്ക് നല്കുന്ന നിര്‍ദേശം അബ്നോര്‍മല്‍ ആയതിനാല്‍ സംഭവിക്കുന്ന അവസ്ഥയാണ് സ്പാസ്മോഡിക് ഡിസ്ഫോണിയ. തൊണ്ടയില്‍ ആരോ മുറുകെ പിടിച്ചിരിക്കുന്നത് പോലെയാണ് ഈ അവസ്ഥയിൽ രോഗിക്ക് തോന്നുക. സ്ട്രെയ്ന്‍ ചെയ്ത് സംസാരിച്ചാല്‍ അസ്വസ്ഥത കൂടും. ശബ്ദം പൂര്‍ണമായും നഷ്ടപ്പെടും.
സ്പാസ്മോഡിക് ഡിസ്ഫോണിയ എന്ന അവസ്ഥയിൽ പുറത്തു കടക്കാൻ രോഗികൾക്ക് രണ്ട് വഴികളാണ് ഡോക്ടർമാർ പ്രധാനമായും നിർദേശിക്കുന്നത്. ബോട്ടോക്സ് ചികിത്സ മറ്റൊന്ന് ശസ്ക്രിയ. എന്തുകൊണ്ടാണ് ഈ രോഗം വരുന്നതെന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ലെന്നും സൗഭാഗ്യ പറയുന്നു.
അമ്മയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞുവെന്നും ഇപ്പോൾ വിശ്രമത്തിലാണെന്നും സൗഭാഗ്യ പറഞ്ഞു. മൂന്നാഴ്ച കൂടി സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടാകും. ഇതിന് ശേഷം വരുന്ന ശബ്ദം പരുപരുത്തതായിരിക്കും. പാട്ട് പാടുകയോ ഹൈ പിച്ചില്‍ സംസാരിക്കുകയോ ചെയ്യരുതെന്ന് ഡോക്ടര്‍ പ്രത്യേകം നിർദേശിച്ചിട്ടുണ്ടെന്നും സൗഭാഗ്യ വ്യക്തമാക്കുന്നു.
‘അമ്മയ്ക്ക് വര്‍ഷങ്ങളായി ശബ്ദത്തിന് പ്രശ്നമുണ്ടായിരുന്നു. തൈറോയ്ഡിന്റെ പ്രശ്നമാണെന്നാണ് ആദ്യം കരുതിയത്. ഇതിനായി ചികിത്സയും നടത്തിയിരുന്നു. ഡാന്‍സ് പഠിക്കുമ്പോള്‍ അതിന്റെ പാട്ട് പാടിയിട്ടായിരിക്കും ശബ്ദത്തിന് പ്രശ്നം വന്നതെന്നും കരുതി. എന്നാല്‍ ശരിക്കുമുള്ള രോഗം ഇപ്പോഴാണ് കണ്ടെത്തിയത്. ആദ്യം ബോട്ടോക്സ് ചികിത്സയാണ് അമ്മയ്ക്ക് ചെയ്തത്. അതിനുശേഷം മൂന്നാഴ്ച്ച ശബ്ദമുണ്ടായിരുന്നില്ല. പിന്നീട് ശബ്ദം തിരിച്ചുവന്നു. അപ്പോഴാണ് അമ്മൂമ്മ മരിക്കുന്നത്. ആ സമയത്തെ സമ്മര്‍ദ്ദം കാരണം ശബ്ദം വീണ്ടുംപോയി. അമ്മൂമ്മയുടെ മരണം അറിഞ്ഞ് വന്നവരോട് സംസാരിക്കാതിരിക്കാന്‍ പറ്റില്ലായിരുന്നു വീണ്ടും സ്ട്രെയ്ന്‍ ചെയ്ത് സംസാരിച്ചതോടെ അവസ്ഥ വഷളായി. അതോടെ ശസ്ത്രക്രിയ ചെയ്യുകയല്ലാതെ വേറെ വഴിയില്ലാതായി.’ -വിഡിയോയില്‍ സൗഭാഗ്യ പറയുന്നു.
by Midhun HP News | Mar 14, 2024 | Latest News, സിനിമ
ഡല്‍ഹി: 18 ഒടിടി പ്ലാറ്റ്ഫോമുകള് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. അശ്ലീല ഉള്ളടക്കങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നിരോധനം. ഐടി നിയമം, സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നടപടിയെടുത്തത്.
19 വെബ്സൈറ്റുകള്‍, 10 ആപ്പുകള്‍, ഒടിടി പ്ലാറ്റ്ഫോമുകളുടെ 57 സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ തുടങ്ങിയവും നിരോധിച്ചിട്ടുണ്ട്. ‘ക്രിയേറ്റീവ് എക്സ്പ്രഷന്‍’ എന്നതിന്റെ മറവില്‍ അശ്ലീലം പ്രദര്‍ശിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും, അതു പാലിക്കപ്പെട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് പ്രകാരമാണ് നടപടി.
ഡ്രീംസ് ഫിലിംസ്, വൂവി, യെസ്മ, അണ്‍കട്ട് അഡ്ഡ, ട്രൈ ഫ്ലിക്സ്, എക്സ് പ്രൈം, നിയോണ്‍ എക്സ് വിഐപി, ബെഷാരംസ്, ഹണ്ടേഴ്സ്, റാബിറ്റ്, എക്സ്ട്രാമൂഡ്, ന്യൂഫ്ലിക്സ്, മൂഡ്എക്സ്, മോജ്ഫ്ലിക്സ്, ഹോട്ട് ഷോട്ട് വിഐപി, ഫുഗി, ചിക്കോഫ്ലിക്സ്, പ്രൈം പ്ലേ എന്നിവയാണ് നിരോധിച്ച ഒടിടി പ്ലാറ്റ്ഫോമുകള്.
by Midhun HP News | Mar 14, 2024 | സിനിമ
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളം സിനിമയായി മഞ്ഞുമ്മൽ ബോയ്സ്. കേരളത്തിലെ പ്രളയത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ 2018 എന്ന സിനിമയെയാണ് മഞ്ഞുമ്മൽ ബോയ്സ് മറികടന്നത്. 2018 നേടിയ 175 കോടി രൂപ കളക്ഷൻ മഞ്ഞുമ്മൽ ബോയ്സ് കേവലം 21 ദിവസം കൊണ്ട് മറികടന്നു. നിലവിൽ 176 കോടിയാണ് മഞ്ഞുമ്മൽ നേടിയിരിക്കുന്നത്. ഏറെ വൈകാതെ തന്നെ സിനിമ 200 കോടി തികയ്ക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.
ജാൻ.എ.മൻ എന്ന സിനിമയിലൂടെ സിനിമാസംവിധാനം ആരംഭിച്ച ചിദംബരത്തിൻ്റെ രണ്ടാമത്തെ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ് തുടങ്ങിയവർ അഭിനയിച്ച ചിത്രം തമിഴ്നാട്ടിലും തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. 7 ദിവസം കൊണ്ട് 33 കോടിയാണ് സിനിമയുടെ തമിഴ്നാട് കളക്ഷൻ. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള സിനിമ കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്.
Recent Comments